ചരിത്രത്തിലെ റെക്കോഡുകൾ ഭേദിക്കുന്ന ജനക്കൂട്ടമാണ് നവകേരളസദസിന് എത്തിച്ചേരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവിഭാഗത്തിൽ നിന്നും വലിയ സ്വീകരണമാണ് സദസിന് ലഭിക്കുന്നത്. ഇത് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറവൂരിലെത്തുമ്പോഴും കാണാം-മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നവകേരള സദസിന് ഫണ്ട് നൽകാനുള്ള തീരുമാനത്തിന്റെ പേരിൽ പറവൂർ നഗരസഭാ സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയ് പ്രതിപക്ഷ നേതാവാണ്. തന്നെ ക്രിമിനലെന്നും മറ്റും വിളിക്കുന്നത് അദ്ദേഹത്തിന്റെ ശീലത്തിന്റെ ഭാഗമാണ്. പ്രതിപക്ഷ നേതാവിന്റെ പ്രതീക്ഷക്ക് വിപരീതമായി കോൺഗ്രസ് നേതാക്കന്മാരടക്കം നവകേരളസദസ് വിജയിപ്പിക്കാൻ തിരുമാനിച്ച് മുന്നോട്ടുവരുന്ന അനുഭവമാണ് കാണുന്നത്. സാമ്പത്തികമായി സഹായിക്കാനും തയ്യാറാകുന്നുണ്ട്.
പലസ്‌തീൻ ഐക്യദാർഢ്യറാലിയുടെ പേരിൽ കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് നടപടിക്കിരയായത് വല്ലാത്ത സന്ദേശമാണ് നൽകുന്നത്. പലസ്‌തീൻ പ്രശ്‌നത്തിൽ കോൺഗ്രസിന്റെ നിലപാട് മാറ്റമാണിത് വ്യക്തമാക്കുന്നത്.
രാമജന്മഭൂമി പ്രക്ഷോഭം പുസ്‌തകത്തിൽ ഉൾപ്പെടുത്തരുത്
രാമജന്മഭൂമി പ്രക്ഷോഭം എൻ സി ഇ ആർ ടി പാഠപുസ്‌തകത്തിൽ ഉൾപ്പെടുത്തുന്നത് സമൂഹത്തെ ഭിന്നിപ്പിക്കാനാണ് കാരണമാവുക. മതനിരപേക്ഷതയുമായി ചേർന്ന് നിൽക്കുന്നവർക്ക് ഇത് അംഗീകരിക്കാനാകില്ല. രാമജന്മഭൂമി പ്രക്ഷോഭത്തിന്റെ പിന്നിലുള്ളത് എല്ലാവർക്കും അറിയാം. ഇത് പാഠപുസ്‌കത്തിൽ ചേർക്കുന്നത് യോജിപ്പിക്കാനല്ല സഹായിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.