പൊലീസിന്റെ വയർലെസ് സന്ദേശം ചോർത്തിയ സംഭവത്തിൽ മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്കും ഗൂഗിളിനും എതിരെ കേസെടുക്കണമെന്ന് എറണാകുളം ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി പൊലീസിന് നിർദേശം നൽകി.
ഷാജൻ വയർലെസ് സന്ദേശം ചോർത്തിയതും യുട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ മുഹമ്മദ് ഫിർദൗസാണ് കോടതിയെ സമീപിച്ചത്. ഷാജൻ സ്‌കറിയയുടെ പ്രവൃത്തി സൈബർ തീവ്രവാദമാണെന്ന പരാതിക്കാരന്റെ വാദത്തിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടാണ് കേസെടുത്ത് അന്വേഷണം നടത്താൻ പാലാരിവട്ടം പൊലീസിനോട് നിർദേശിച്ചത്. അന്വേഷണറിപ്പോർട്ട് കോതിയിൽ സമർപ്പിക്കണം.
ഗൂഗിളാണ് സ്വകാര്യ അന്യായത്തിലെ ഒന്നാംപ്രതി. ഗൂഗിൾ ഇന്ത്യയുടെ പ്രതിനിധികളാണ് രണ്ടുമുതൽ ഏഴുവരെ പ്രതികൾ. ഷാജൻ സ്‌കറിയയും സഹപ്രവർത്തകരും ഒമ്പതുമുതൽ 11 വരെയുള്ള പ്രതികളുമാണ്.