സംസ്ഥാന സ്കൂള്‍ കായികമേളയിലെ ഭക്ഷണവിശേഷങ്ങളുമായി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഊട്ടുപുര സന്ദർശിച്ചശേഷമുള്ള ഫേസ്ബുക്കിലാണ് മന്ത്രി ഭക്ഷണവിഭവങ്ങളെക്കുറിച്ച് പറഞ്ഞത്. രാവിലെ പാലും മുട്ടയുമാണ് കായികമേളയിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് നൽകുന്നത്. അത്താഴത്തിന് ചിക്കനും ബീഫും ഉണ്ടാകും. റവന്യൂ മന്ത്രി കെ രാജനും എ സി മൊയ്തീൻ എംഎല്‍എയ്ക്കുമൊപ്പമാണ് മന്ത്രി ശിവൻകുട്ടി ഊട്ടുപുര സന്ദർശിച്ചത്.
രാവിലെ അഞ്ചുമണിക്ക് പാലും മുട്ടയും കഴിച്ച് പരിശീലനമാകാം. ഏഴിന് പ്രഭാത ഭക്ഷണവും 11 ചെറുകടിയും ചായയും ഉച്ചയ്ക്ക് ഊണും പായസവും രാത്രി ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അത്താഴവും കഴിക്കാമെന്നും മന്ത്രി കുറിച്ചു.
അതേസമയം 40 വർഷമായി ഇതേ ഭക്ഷണക്രമം തന്നെയാണ് സ്കൂൾ കായികമേളയിൽ തുടരുന്നത്. കഴിഞ്ഞ വർഷങ്ങളിൽ പഴയിടം മോഹനൻ നമ്പൂതിരിയാണ് കായികമേളയ്ക്കും ഭക്ഷണം തയ്യാറാക്കിയിരുന്നത്. ഇത്തവണ കൊടകര സ്വദേശി അയ്യപ്പദാസാണ് കായികമേളയ്ക്ക് ഭക്ഷണം ഒരുക്കുന്നത്. ഈ വർഷമാദ്യം കോഴിക്കോട്ട് നടന്ന സ്കൂൾ കലോത്സവത്തിനിടെ ഉണ്ടായ വിവാദങ്ങളെ തുടർന്നാണ് ഇനി മുതൽ സ്കൂൾ മേളകൾക്ക് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം പ്രഖ്യാപിച്ചത്.
മന്ത്രി ശിവൻകുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ്
ബീഫുണ്ട്, ചിക്കനുണ്ട്.. പറഞ്ഞ് വരുന്നത് കുന്ദംകുളത്ത് നടക്കുന്ന സ്കൂള്‍ കായികോത്സവത്തിലെ ഭക്ഷണത്തെ കുറിച്ചാണ്… രാവിലെ 5 മണിയ്ക്ക് പാലും മുട്ടയും കഴിച്ച് കുറച്ച് പരിശീലനമാകാം.. 7 മണിയ്ക്ക് പ്രഭാതഭക്ഷണം.. 11 മണിയ്ക്ക് ചായയും ചെറുകടിയും… ഉച്ചയ്ക്ക് നല്ല ഊണും പായസവും.. രാത്രി കിടിലൻ ബീഫ് പെരട്ടും ചിക്കൻ ഫ്രൈയും കൂട്ടി അടിപൊളി അത്താഴം.. ഭക്ഷണപന്തലില്‍ നേരംതെറ്റിയെത്തിയ എനിക്കും മന്ത്രി കെ രാജനും സഹപ്രവര്‍ത്തകര്‍ക്കും എം. എല്‍. എ. എ സി മൊയ്തീൻ വക ഉഴുന്നുവട..