യുഡിഎഫ് നേതൃത്വത്തിലുള്ള കാരോട് പഞ്ചായത്തിലെ പ്രസിഡന്റിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്‌തു. എം രാജേന്ദ്രൻ നായരെയാണ് സസ്‌പെൻഡ് ചെയ്‌തത്. മുൻധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വർഷം എം രാജേന്ദ്രൻ നായരും അടുത്ത രണ്ടര വർഷം സി എ ജോസും തമ്മിൽ പങ്ക്‌വയ്‌ക്കാൻ നേത്യത്വം തീരുമാനിച്ചിരുന്നു. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും രാജേന്ദ്രൻ നായർ മാറാത്തതിനാൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷമായിരുന്നു. ഇത് പൊതുസമൂഹത്തിനു മുന്നിൽ പാർടിയുടെ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കിയെന്ന് വിലയിരുത്തിയാണ് നേതൃത്വം നടപടിയെടുത്തത്.
രാജേന്ദ്രൻ നായരെ പ്രസിഡന്റായി തീരുമാനിക്കുമ്പോൾ ഭൂരിഭാഗം അംഗങ്ങളും സി എ ജോസിനെയായിരുന്നു പിന്തുണച്ചത്. എന്നാൽ, മുതിർന്ന നേതാവെന്ന പരിഗണനയിലാണ് പ്രസിഡന്റ് സ്ഥാനം രണ്ടര വർഷം വീതം പങ്കുവെക്കുവാൻ നേതൃത്വം തീരുമാനിച്ചത്. കരാർ പ്രകാരം കാലാവധി കഴിഞ്ഞിട്ടും തൽസ്ഥാനം രാജിവയ്‌ക്കാൻ എം രാജേന്ദ്രൻ നായർ തയ്യാറായില്ല. ഇതിനെ തുടർന്ന് ഡിസിസി നേരിട്ടും രേഖാമൂലവും രാജിവയ്‌ക്കുവാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഈ നിർദേശം പാലിക്കാത്തതിനാലാണ് എം രാജേന്ദ്രൻ നായരെ പാർടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.
Comments