വിവാഹ വാഗ്ദാദാനം നടത്തി കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയും. കായംകുളം ആറാട്ടുപുഴ സ്വദേശി സരീഷ് മധു (35) വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആർ.ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടുതൽ ശിക്ഷ അനുഭവിക്കണം. പിഴ തുക പീഡനത്തിനിരയായ ഇരുപത്തിനാല് കാരിക്ക് നൽകണം.
2014 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്ന യുവതിയെ രാഹുൽ എന്ന പേരിലാണ് പ്രതി ആദ്യം പരിചയപ്പെട്ടത്. തുടർന്ന് നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും നേരിട്ട് കാണുകയും ചെയ്തു. സംസാരത്തിനിടയിൽ യുവതിയെ തിരുവനന്തപുരത്ത് വിളിച്ച് വരുത്തി വിവാഹ അഭ്യർത്ഥന നടത്തി. പ്രതിയുടെ ഓഫീസിൽ കൊണ്ട് പോവുകയും അവിടെ വെച്ച് പീഡനത്തിന് ശ്രമിച്ചെങ്കിലും യുവതി അനുവദിച്ചില്ല. വിവാഹം ചെയ്യുന്നതിനാൽ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ കുഴപ്പമില്ലായെന്ന് പ്രതി പല തവണ നിർബന്ധിച്ചതിനാൽ ഒടുവിൽ പെൺക്കുട്ടി സമ്മതിക്കുകയായിരുന്നു. പീഡനത്തിന് ശേഷം യുവതി പല തവണ വിവാഹ ആലോചന നടത്താൻ തൻ്റെ വീട്ടിൽ വരണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതി ആദ്യം തയ്യാറായില്ല. സമ്മർദ്ദം കൂടിയപ്പോൾ പ്രതി ഒടുവിൽ വഴങ്ങുകയായിരുന്നു. രക്ഷിതാക്കളുമായി വീട്ടിൽ പോയ പ്രതി 101 പവൻ്റെ ആഭരണവും വൻ തുക സ്ത്രീധനവും തന്നാൽ മാത്രമെ വിവാഹം കഴിക്കുകയുള്ളുയെന്ന് യുവതിയോട് പറഞ്ഞു. വീട്ടുകാർക്ക് ഈ തുക നൽകാനുള്ള ശേഷിയില്ലായെന്ന് അറിഞ്ഞാണ് പ്രതി ഇതാവശ്യപ്പെട്ടത്. തങ്ങളുടെ വസ്തുക്കളെല്ലാം വിറ്റിട്ട് 70 പവൻ തരാമെന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഉറപ്പ് നൽകിയെങ്കിലും പ്രതി സമ്മതിച്ചില്ല. താൻ കബളിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ യുവതി നൽക്കിയ പരാതിയിൽ മെഡിക്കൽ കോളേജ് പൊലീസ് കേസ് എടുത്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ ഹാജരായി. യുവതിക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിൽ പറയുന്നു. മെഡിക്കൽ കോളേജ് സി ഐയായിരുന്ന പി.ഷാജിമോൻ, സിഐ യായിരുന്ന ബി.വിനോദ് എന്നിവരാണ് അന്വെഷണം നടത്തിയത്.