തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴിനൽകാൻ എൻഫോഴ്‌സ്‌മന്റ് ഡയറ്‌ടറേറ്റ് നിർബന്ധിക്കുന്നുവെന്ന പ്രതി സ്വപ്‌ന സുരേഷിന്റെതായി പുറത്തുവന്ന ശബ്‌ദരേഖയിൽ അന്വേഷണം നടത്താൻ ജയിൽ വകുപ്പ് ഉത്തവിട്ടു.
ദക്ഷിണ മേഖല ഡിഐജി അജയകുമാറിനാണ് അന്വേഷണ ചുമതലയെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു. സ്വപ്‌ന സുരേഷുള്ള അട്ടക്കുളങ്ങര വനിതാ ജയിലിലെത്തി അന്വേഷണം നടത്തും.
കേസില്‍ മാപ്പ് സാക്ഷിയാക്കാമെന്ന് പറഞ്ഞാണ് കേന്ദ്ര ഏജൻസിയുടെ സമ്മര്‍ദ്ദമെന്നും സ്വപ്‌നയുടെ ശബ്‌ദസന്ദേശത്തിലുണ്ട്. ഓൺലെൻ മാധ്യമമായ “ദ ക്യൂ’ ആണ് ശബ്‌ദരേഖ പുറത്തുവിട്ടത്.
സ്വപ്‌നയുടെ ശബ്‌ദരേഖയിൽ പറയുന്നതിങ്ങനെ: “അവര്‍ ഒരു കാരണവശാലും ആറാം തീയതി മുതലുള്ള സ്‌റ്റേറ്റ്‌മെന്റ് വായിക്കാന്‍ തന്നില്ല. ചുമ്മാ പെട്ടെന്ന് പെട്ടെന്ന് സ്‌ക്രോള്‍ ചെയ്തിട്ട് എന്റടുത്ത് ഒപ്പിടാന്‍ പറഞ്ഞേ. ഇന്ന് എന്റെ വക്കീല് പറഞ്ഞത് കോടതിയില്‍ കൊടുത്തിരിക്കുന്ന സ്‌റ്റേറ്റ്‌മെന്റില്‍ ഞാന്‍ ശിവശങ്കറിന്റെ കൂടെ ഒക്ടോബറില് യു.എ.ഇയില്‍ പോയി സി.എമ്മിന് വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസിയേഷന്‍ ചെയ്തിട്ടുണ്ടെന്ന്, എന്നോട് അത് ഏറ്റ് പറയാനാണ് പറയുന്നത്. മാപ്പുസാക്ഷിയാക്കാന്‍. ഞാന്‍ ഒരിക്കലും അത് ചെയ്യില്ലെന്ന് പറഞ്ഞു, ഇനി അവര്‍ ചെലപ്പോ ജയിലില്‍ വരും വീണ്ടും എന്നും പറഞ്ഞുകൊണ്ട് ഒരു പാട് ഫോഴ്‌സ് ചെയ്‌തു. പക്ഷേ കോടതിയില്‍ ഇങ്ങനെ പ്രശ്‌നം ഉണ്ടാക്കിയത് കൊണ്ടേ”.
36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വോയിസ് റെക്കോര്‍ഡ് ആണ് പുറത്തു വന്നിരിക്കുന്നത്. സ്വപ്‌ന ആരോടാണ് സംസാരിച്ചതെന്ന് വ്യക്തമല്ല.