20 കോടിയുടെ മഗ്നീഷ്യം റീസൈക്ലിങ്‌ പ്ലാന്റ്

ചവറ : കെഎംഎംഎല്‍ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റില്‍ പുതിയ മഗ്നീഷ്യം റീസൈക്ലിങ്‌ പ്ലാന്റ്‌ ഒരുങ്ങുന്നു. ടൈറ്റാനിയം സ്‌പോഞ്ചിന്റെ ഉപോല്‍പ്പന്നമായി ഉണ്ടാകുന്ന മഗ്നീഷ്യം ക്ലോറൈഡില്‍നിന്ന് മഗ്നീഷ്യം വേര്‍തിരിച്ചെടുക്കുന്നതാണ് പ്ലാന്റ്‌. വേര്‍തിരിച്ചെടുക്കുന്ന മഗ്നീഷ്യം ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പ്പാദനത്തിന് വീണ്ടും ഉപയോഗിക്കാനാകും. വ്യവസായ മന്ത്രി പി രാജീവ് പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 20.38 കോടി രൂപയാണ് ചെലവ്‌ പ്രതീക്ഷിക്കുന്നത്. ഐഎസ്ആര്‍ഒയ്ക്ക്‌ കീഴിലെ വിക്രം സാരാഭായ് സ്‌പേസ് സെന്ററാണ് (വിഎസ്എസ്‌സി) ചെലവ് പൂര്‍ണമായും വഹിക്കുന്നത്. ഡിഫന്‍സ് റിസര്‍ച്ച് ആൻഡ്‌ ഡെവലപ്‌മെന്റ് ഒര്‍ഗനൈസേഷന്റെ (ഡിആര്‍ഡിഒ) ഡിഫന്‍സ് മെറ്റലര്‍ജിക്കല്‍ റിസര്‍ച്ച് ലബോറട്ടറി (ഡിഎംആര്‍എല്‍) സാങ്കേതിക സഹായം ലഭ്യമാക്കുന്നു.

രാജ്യത്തെ ആദ്യ ടൈറ്റാനിയം സ്‌പോഞ്ച് നിര്‍മാണ പ്ലാന്റാണ് കെഎംഎംഎല്ലിലേത്. വിഎസ്എസ്‌സിയുടെ സഹകരണത്തോടെ തുടങ്ങിയ പ്ലാന്റില്‍ നിര്‍മിക്കുന്ന ടൈറ്റാനിയം സ്‌പോഞ്ച് പ്രതിരോധ മേഖലയിലും ബഹിരാകാശ മേഖലയിലുമാണ് പ്രധാനമായി ഉപയോഗിക്കുന്നത്.
ചടങ്ങിൽ സുജിത് വിജയന്‍പിള്ള എംഎൽഎ അധ്യക്ഷനായി. വിഎസ്എസ്‌സി ജനറല്‍ മാനേജര്‍ ഗോവിന്ദ്, ഡെപ്യൂട്ടി ഡയറക്ടര്‍ എം മോഹന്‍, ഡിഎംആര്‍എല്‍ തലവന്‍ ഡോ. ആര്‍ വി എസ് നാഗേഷ് എന്നിവര്‍ സംസാരിച്ചു. കെഎംഎംഎല്‍ മാനേജിങ്‌ ഡയറക്ടര്‍ ജെ ചന്ദ്രബോസ് സ്വാഗതവും ജനറല്‍ മാനേജര്‍ വി അജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Comments
Spread the News