വിഴിഞ്ഞം ഉന്നയിച്ച 18 ആവശ്യങ്ങളും സമയബന്ധിതമായി നടപ്പാക്കുമെന്ന സർക്കാരിൽ നിന്നുള്ള ഉറപ്പിനെ തുടർന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് 15 ന് നടക്കുന്ന കപ്പൽ സ്വീകരണ ചടങ്ങിനോടനുബന്ധിച്ച് നടത്താനാലോചിച്ച കരിദിനാചരണം ഒഴിവാക്കി ചടങ്ങിൽ പങ്കെടുക്കുമെന്ന് വിഴിഞ്ഞം ഇടവക. മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനമെന്ന് ഇടവക വികാരി മോൺ. ഡോ.ടി നിക്കോളാസ് അറിയിച്ചു. ഇത്രയും കാലത്തിനു ശേഷം ചർച്ചയിൽ ലഭിച്ച പരിഗണന, സമീപനം എന്നിവയാണ് കരിദിനം ഉപേക്ഷിച്ചു സഹകരിക്കാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പറഞ്ഞ കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും ഉറച്ചു വിശ്വസിക്കുകയാണ്. മറിച്ചായാൽ തങ്ങളുടെ സമീപനത്തിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. രൂപതയുടെ നിലപാടിൽ മാറ്റമുണ്ടായിട്ടില്ലെന്ന ചോദ്യത്തിനു ഇതുമായി ബന്ധപ്പെട്ട് രൂപത നേതൃത്വവുമായി സംസാരിക്കേണ്ടി വന്നിട്ടില്ലെന്നായിരുന്നു മറുപടി.
ആനുകൂല്യങ്ങൾക്കു വേണ്ടിയല്ല മറിച്ച് അവകാശങ്ങൾക്കു വേണ്ടിയാണ് നിലകൊണ്ടത്. മണ്ണെണ്ണ, കരമടി,, കട്ടമര, ചുമടു തൊഴിലാളികൾക്കായി നേരത്തെ പ്രഖ്യാപിച്ച തുകയിൽ ആദ്യ ഗഡുവായി 7.5 കോടി രൂപ അനുവദിച്ചു. നേരത്തെ പല ഉറപ്പുകളും ലഭിച്ചിരുന്നുവെങ്കിലും ഇന്നലത്തെ ചർച്ചയിൽ വളരെ അനുഭാവപൂർണമായ പ്രതീതിയുണ്ടായി. മത്സ്യത്തൊഴിലാളികളുടെ ആവശ്യമാണെന്നും അംഗീകരിച്ചു നൽകണമെന്നുമുളള മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശമാണെന്നും അറിവു ലഭിച്ചു.
1665പേരുടെ പാർപ്പിട പ്രശ്നം ഉന്നയിച്ചത് പ്രത്യേക പരിഗണന ലഭിച്ചത് ശ്ലാഘനീയമാണ്. നഷ്ടപ്പെട്ട കളിസ്ഥലത്തിനു പകരം പുതിയ കളിസ്ഥലം, വിദ്യാഭ്യാസ ഉന്നമനത്തിനായി കൂടുതൽ പ്ലസ് വൺ കോഴ്സുകൾ, സ്ത്രീശാക്തീകരണത്തിനായി പ്രത്യേക പാക്കേജ്, ഒരു കുടുംബത്തിലെ ഒരു തൊഴിൽ ലഭ്യത, ജോലിക്കു സംവരണം, പാലിയേറ്റീവ് കെയർ, 10 കിടക്കകളുള്ള ആശുപത്രി തുടങ്ങിയവ അനുവദിക്കുമെന്ന ഉറപ്പു ലഭിച്ചതായി ഇടവക വികാരി അറിയിച്ചു. 20 കോടി രൂപയുടെ തങ്ങൽ വള്ളം അനുവദിച്ചു. 8 കൊല്ലമായി ഉന്നയിച്ച ആവശ്യങ്ങളിൽ ഇപ്പോൾ അനുകൂല നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവരോട് നന്ദി അറിയിക്കുന്നതായും ഇടവക വികാരി അറിയിച്ചു.
ലത്തീൻ അതിരൂപത നേതൃത്വം ഉയർത്തിയ കടുത്ത പ്രതിഷേധത്തിൽ വെട്ടിലായ സർക്കാറിന് ആശ്വാസം നൽകുന്നതായി വിഴിഞ്ഞം ഇടവകയുടെ തീരുമാനം. മറ്റന്നാളത്തെ ചടങ്ങിൽ ആർച്ച് ബിഷപ്പ് അടക്കം വിട്ടുനിൽക്കുമെന്ന സൂചനകൾക്കിടെയാണ് ഇടവക പ്രതിനിധികളെ അനുനയിപ്പിക്കാനായത്. അതിരൂപതാ നേതൃത്വവുമായി ചർച്ച ചെയ്യാതെയാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ തീരുമാനമെടുത്തതെന്നാണ് വിഴിഞ്ഞം ഇടവക വിശദീകരണം. പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം നേതൃത്വം നൽകുമോ എന്നുള്ളതാണ് ഇനി അറിയേണ്ടത്. നേരത്തെ സമരകാലത്തും നേതൃത്വത്തിൽ നിന്നും ഭിന്നമായ സമീപനം ഇടവക സ്വീകരിച്ചിരുന്നു.