നവരാത്രി പൂജയ്ക്കായി തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വിഗ്രഹഘോഷയാത്രയ്ക്ക് കളിയിക്കാവിളയിൽ ആചാര പ്രകാരം കേരള സർക്കാരിന്റെ പ്രതിനിധികൾ സ്വീകരണം നൽകി. പശ്ചിമ ബംഗാൾ ഗവർണർ ആനന്ദ് ബോസ് ചടങ്ങിൽ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡ് കമ്മിഷണർ വി. എസ്. പ്രകാശൻ, തിരുവനന്തപുരം റൂറൽ എസ്. പി ശില്പ, എം. എൽ. എമാരായ ഹരീന്ദ്രൻ, വിൻസെന്റ്, ശിവകുമാർ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ചടങ്ങിൽ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദ്, പത്മനാഭപുരം സബ് കളക്ടർ കൗശിക് എന്നിവരും പങ്കെടുത്തു.വ്യാഴാഴ്ച രാവിലെ പത്മനാഭപുരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്ര രാത്രി 12മണിയോടെ കുഴിത്തുറ മഹാദേവ ക്ഷേത്രത്തിൽ എത്തി.
ഇന്ന് രാവിലെ കുഴിത്തുറ മഹാദേവർ ക്ഷേത്രത്തിൽ നിന്ന് തമിഴ്നാട് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയ ശേഷം രാവിലെ എട്ട് മണിക്ക് തിരിച്ച ഘോഷയാത്ര 11: 30 മണിയോടെയാണ് കളിയിക്കാവിളയിലെത്തിയത്.അതിർത്തിയിൽ നവരാത്രി വിഗ്രഹങ്ങൾക്ക് തമിഴ്നാട്-കേരള പൊലീസ് ഉദ്യോഗസ്ഥർ ഗാർഡ് ഒഫ് ഓണർ നൽകി.ഇത്തവണ കേരള പൊലീസിന്റെ വനിതാ പൊലീസ് ഉദ്യോഗസ്ഥരും ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
ഇത് ആദ്യമായിട്ടാണ് വനിതാ ഉദ്യോഗസ്ഥർ ഗാർഡ് ഓഫ് ഓണർ നൽകിയത്.അതിർത്തിയിലെ ചടങ്ങ് കാണാൻ ആയിരങ്ങളാണ് തടിച്ചു കൂടിയിരുന്നത്. ആന, വിവിധ ഫ്ലോട്ടുകൾ, ചെണ്ടമേളം തുടങ്ങിയ വാദ്യഘോശങ്ങളുമായാണ് ഘോഷയാത്ര അതിർത്തിയിൽ എത്തിയത്.ആചാരപരമായ വരവേൽപ്പിന് ശേഷം വിഗ്രഹങ്ങൾ രാത്രിയോടെ നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തിച്ചു. നാളെ രാവിലെ അവിടെ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കരമന ആവടി ക്ഷേത്രത്തിൽ എത്തും അവിടെ ഇറക്കി പൂജയ്ക്ക് ശേഷം രാത്രി കോട്ടയ്ക്കകത്ത് എഴുന്നള്ളിക്കും.