തെ‍ളിവുകള്‍ ഒന്നുമില്ല; ആധാരം സ്വപ്നയുടേതെന്ന മൊ‍ഴിമാത്രം; വീണ്ടും അപഹാസ്യരാവാന്‍ കേന്ദ്ര ഏജന്‍സികള്‍

തദ്ദേശ തെരഞ്ഞെടുപ്പില്‍ പയറ്റി പരാജയപ്പെട്ട അടവുകള്‍ പുതിയ തിയില്‍ പയറ്റാന്‍ കേന്ദ്ര സര്‍ക്കാരും കേന്ദ്ര അന്വേഷണ ഏജന്‍സികളുമെന്നാണാരോപണം.

ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന രഹസ്യ മൊ‍ഴി നല്‍കിയിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. പ്രതിയുടെ മൊ‍ഴി അനുബന്ധ തെളിവുകളെ ബലപ്പെടുത്താനുള്ള ഒന്ന് മാത്രമാണെന്നും അനുബന്ധ തെ‍ളിവുകളേതുമില്ലാതെയുള്ള ഇത്തരം മൊ‍ഴികള്‍ താല്‍ക്കാലികമായ ചര്‍ച്ചകള്‍ക്കപ്പുറം കേസില്‍ കാര്യമായ മാറ്റമൊന്നും വരുത്തില്ലെന്നാണ് നിയമ വിദഗ്ദരുടെ നിരീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടുപിടിച്ച് നടന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചുള്ള ഗിമ്മിക്കുകള്‍ ജനങ്ങല്‍ തള്ളിയതിന് പിന്നാലെയാണ് പുതിയ നീക്കം. എന്നാല്‍ എത്രയോ മുന്നെ തന്നെയുള്ള കേസില്‍ ഈ സമയത്ത് ഇത്തരത്തിലൊരു സത്യവാങ്മൂലം നല്‍കുക വ‍ഴി തെരഞ്ഞെടുപ്പ് തന്നെയാണ് ലക്ഷ്യമിടുന്നതെന്നാണ് നിരീക്ഷണം. എന്നാല്‍ അനുബന്ധ തെളിവുകളൊന്നുമില്ലാതെ സ്വപ്നയുടേതെന്ന് പറയുന്ന ഈ രഹസ്യമൊ‍ഴിക്ക് എത്രത്തോളം നിയമ സാധുതയുണ്ടെന്നതും ചോദ്യമാണ്. മന്ത്രിസഭയിലെ പ്രമുഖരുടെ പേര് പറയാന്‍ തനിക്ക് അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് സമ്മര്‍ദമുണ്ടെന്ന് സ്വപ്നയുടെ ഫോണ്‍ സംഭാഷണം നേരത്തെ പുറത്തുവന്നതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. മാസങ്ങള്‍ക്ക് മുന്നെ നല്‍കിയ ഒരു 164 മൊ‍ഴിയെ ആധാരമാക്കി ഇങ്ങനെയൊരു സമയം തെരഞ്ഞെടുത്തതും കൃത്യമായ രാഷ്ട്രീയ ലക്ഷ്യംവച്ചാണെന്നാണ് വിലയിരുത്തല്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ രാഷ്ട്രീയ ലക്ഷ്യവച്ചുള്ള പലനീക്കങ്ങളും ഇതേ കേസില്‍ കോടതി മുറികളില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.

Comments
Spread the News