“ഹൗഡി മോഡി’ സ്പോണ്‍സർക്ക്‌ 1.77 ലക്ഷം കോടിയുടെ കരാര്‍

അമേരിക്കയില്‍ മോഡിയെ താരപരിവേഷത്തോടെ അവതരിപ്പിച്ച “ഹൗഡി മോഡി’ പരിപാടിയുടെ മുഖ്യ പ്രായോജകർ പെട്രോനെറ്റുമായി വമ്പൻ കരാർ ഒപ്പിട്ടു. അമേരിക്കന്‍ എണ്ണക്കമ്പനി ടെലൂറിയനാണ്‌ ഇന്ത്യയിലെ പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോനെറ്റുമായി കരാറായത്‌. ടെലൂറിയത്തിന്റെ  ലൂസിയാനയിലെ നിര്‍ദിഷ്ട പ്രകൃതിവാതകഖനന പദ്ധതിയില്‍  പെട്രോനെറ്റ് 1.77 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് ധാരണ. വര്‍ഷം 50ലക്ഷം ടണ്‍ എല്‍എന്‍ജി ഖനനം ചെയ്യാന്‍ പെട്രോനെറ്റിന് അനുമതി ലഭിക്കും. അമേരിക്കയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണക്കരാറാണിത്.

മോഡിയുടെ സാന്നിധ്യത്തിലാണ് ഇരു കമ്പനികളും കരാറൊപ്പിട്ടത്.  ഊര്‍ജ ആവശ്യത്തിന് അമേരിക്കന്‍ കമ്പനികളെ കൂടുതല്‍ ആശ്രയിക്കുക എന്ന പുതിയ നയം മാറ്റത്തിന്റെ കൂടി ഭാഗമാണ് കരാര്‍ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

 അമേരിക്കന്‍ പ്രകൃതിവാതക ഖനന കമ്പനിയായ ടെലൂറിയന്‍ ആയിരുന്നു ഹൗഡിമോഡി പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.
ഇന്ത്യയിലെ പ്രധാന പൊതുമേഖല എണ്ണക്കമ്പനികളായ ഗെയ്ല്‍, ഒഎന്‍ജിസി, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഭാരത് പെട്രോളിയം എന്നിവയുടെ സംയുക്തസംരംഭമാണ് പെട്രോനെറ്റ്. കൊച്ചിയിലും ഗുജറാത്തിലെ ദഹേജിലുമാണ് പെട്രോനെറ്റിന്റെ ടെര്‍മിനലുകള്‍ ഉള്ളത്.

Comments
Spread the News