അഭിനയ തിലകൻ ഓർമ്മയായിട്ട് ഏഴു വർഷം

അഭിനയകലയുടെ പെരുന്തച്ചൻ, മലയാള സിനിമയുടെ തിലകക്കുറി മാഞ്ഞിട്ട് ഏഴു വർഷം. നാടകത്തിലൂടെ സിനിമാരംഗത്ത് എത്തിയ സുരേന്ദ്രനാഥ തിലകൻ (തിലകൻ) മലയാളക്കരയ്ക്ക് നിരവധി കരുത്തേറിയ കഥാപാത്രങ്ങളെ സമ്മാനിച്ചു. പതിനായിരത്തോളം നാടകവേദികളിൽ നിറഞ്ഞാടിയ ഇദ്ദേഹം 43 നാടകങ്ങൾ സംവിധാനം ചെയ്തു. പതിനെട്ടോളം പ്രൊഫഷണൽ നാടക സംഘങ്ങളുടെ മുഖ്യ സംഘാടകനുമായിരുന്നു.1979 ൽ ‘ഉൾക്കടൽ’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച തിലകൻ പിന്നീട് മലയാള സിനിമയുടെ പെരുന്തച്ചനായിയെന്നത് ചരിത്രം. കിരീടം, മൂന്നാംപക്കം, പെരുന്തച്ചൻ, ഇന്ത്യൻ റുപ്പി, ഉസ്താദ് ഹോട്ടൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വ്യത്യസ്ത വേഷങ്ങളെ അനശ്വരനാക്കിയ ഇദ്ദേഹത്തിന് രണ്ടു തവണ മികച്ച നടനുള്ള സംസ്ഥാന അവാർഡും ആറു തവണ മികച്ച സഹനടനുള്ള അവാർഡും, രണ്ടു തവണ ഫിലിം ഫെയർ പുരസ്ക്കാരവും, പ്രത്യേക ജൂറി പുരസ്ക്കാരവും, ഏഷ്യാനെറ്റ് ഫിലിം അവാർഡും, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ പുരസ്ക്കാരവും, ബഹദൂർ പുരസ്ക്കാരവും ലഭിച്ചു. സീൻ ഒന്ന് – നമ്മുടെ വീട് എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ച് അസുഖ ബാധിതനായി ആശുപത്രി കിടക്കയിലായ ഇദ്ദേഹത്തിന് കടുത്ത ന്യുമോണിയ ബാധിക്കുകയായിരുന്നു. തുടർന്ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് 77-ാം വയസ്സിൽ വിടപറഞ്ഞു.

Comments
Spread the News