അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവിൽ നിന്നും തിരുവനന്തപുരത്തെ വസതിയിലേക്ക് പ്രത്യേക വിമാനത്തിൽ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് അദ്ദേഹത്തിന്റെ ദേവാലയമായ സെന്റ് ജോർജ് ഓർത്തോഡോക്സ് കത്തീഡ്രലിൽ പൊതുദർശനത്തിന് വച്ച ശേഷം ഇന്ദിരാഭവനിൽ കൊണ്ടുവരും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടിൽ (പുതുപ്പള്ളി ഹൗസ്) കൊണ്ടുവരും. നാളെ രാവിലെ 7 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കര മൈതാനത്ത് പൊതുദർശനം.
രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. കുടുംബവുമായി കൂടിയാലോചിച്ചുള്ള തീരുമാനമാണിതെന്ന് വി ഡി സതീശൻ പറഞ്ഞു.