Site icon Ananthapuri Express

വില്ലേജ് ഓഫീസർ ജീവനൊടുക്കിയത് സിപിഐഎം നേതാക്കളുടെ സമ്മര്‍ദ്ദം മൂലമോ? പരാതി നൽകി വില്ലേജ് ഓഫീസർമാർ

കടമ്പനാട് വില്ലേജ് ഓഫീസർ ജീവനൊടുക്കിയ സംഭവത്തിൽ പത്തനംതിട്ട ജില്ലാ കലക്ടർ അടൂർ ആർഡിഒയോട് റിപ്പോർട്ട് തേടി. അടൂർ ഇളംപള്ളിൽ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജിന്റെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങൾ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അടൂർ താലൂക്കിലെ 13 വില്ലേജ് ഓഫീസർമാർ ജില്ലാ കലക്ടർക്കു പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ജില്ലാ കലക്ടറുടെ നടപടി.

ഫെബ്രുവരി 11നാണു മനോജിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. അമിത ജോലിഭാരവും രാഷ്ട്രീയ ഇടപെടലും മാനസിക സമ്മർദവുമാണ് ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചതെന്നാണ് വിവരമെന്ന് വില്ലേജ് ഓഫീസർമാർ നൽകിയ പരാതിൽ പറഞ്ഞിരുന്നു. പലവിധത്തിലുള്ള ഭീഷണി കോളുകൾ വന്നതിനു ശേഷമാണു മനോജ് ആത്മഹത്യ ചെയ്തത് എന്നതടക്കമുള്ള ആരോപണങ്ങളാണ് വില്ലേജ് ഓഫീസർമാർ ഉന്നയിക്കുന്നത്. മരണം സംബന്ധിച്ചു കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാണു വില്ലേജ് ഓഫീസർമാരുടെ ആവശ്യം. മനോജിന്റെ മരണം സിപിഐഎം പ്രാദേശിക നേതാക്കളുടെ സമ്മർദം മൂലമാണെന്ന ആരോപണവും ഉയർന്നിരുന്നു.
12 മുതൽ 14 മണിക്കൂർ വരെ വിശ്രമമില്ലാതെ പണിയെടുക്കേണ്ടി വരുന്ന വില്ലേജ് ഓഫീസർമാരുടെ മാനസിക സമ്മർദം ലഘൂകരിക്കുന്നതിന് നടപടികൾ ഉണ്ടാകണം. അനാവശ്യവും നിയമാനുസൃതമല്ലാത്തതുമായ ബാഹ്യ ഇടപെടലുകൾ ഒഴിവാക്കുന്നതിനും നടപടിയെടുക്കണമെന്നും കലക്ടർക്ക് നൽകിയ പരാതിയിൽ വില്ലേജ് ഓഫീസർമാർ ആവശ്യപ്പെട്ടു.
Comments
Spread the News
Exit mobile version