തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് ഇരുട്ടടിയുമായി അദാനിയും എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റിയും (എഇആർഎ). യാത്രക്കാരിൽനിന്ന് ഈടാക്കുന്ന യൂസർ ഡെവലപ്‌മെന്റ് ഫീ 50 ശതമാനം വർധിപ്പിക്കാൻ വിമാനത്താവള അധികൃതർക്ക് എഇആർഎ അനുമതി നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ട വർധന ഇതിലും കൂടുതലാണെന്നാണ് വിവരം.
ജൂലൈ ഒന്നുമുതൽ യൂസർഫീ വർധന നിലവിൽ വരും. വിമാനടിക്കറ്റിന്റെ നിരക്കിനൊപ്പം വിമാനത്താവളം ഈടാക്കുന്നതാണ് യൂസർ ഡെവലപ്‌മെന്റ് ഫീ. എല്ലാ വർഷവും ഫീ വർധനയുണ്ടാകും. 2027 മാർച്ച് 31 വരെയാണ് കാലാവധി. 2024–-25 സാമ്പത്തിക വർഷം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് യാത്രപോകുന്നവർ 1540ഉം ആഭ്യന്തര വിമാനത്താവളത്തിൽനിന്ന് യാത്രചെയ്യുന്ന യാത്രക്കാർ 770ഉം അധികഫീസ് നൽകണം.
വന്നിറങ്ങുന്നവർ യഥാക്രമം 660 രൂപയും 330 രൂപയും നൽകേണ്ടിവരും. നികുതികൾ ഒഴികെയുള്ളതാണ് ഈ നിരക്ക്. അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്തോടെ വിമാനത്താവളത്തിന്റെ വരുമാനം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്ന സമയത്തേക്കാൾ കുറവാണെന്ന് അന്താരാഷ്‌ട്ര എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ വിലയിരുത്തിയിട്ടുണ്ട്.