Site icon Ananthapuri Express

നഗരസഭയിൽ യുഡിഎഫ്‌-
ബിജെപി സമരപ്രഹസനം

തിരുവനന്തപുരം : സോണൽ ഓഫീസുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ നഗരസഭയിൽ യുഡിഎഫിന്റെയും ബിജെപിയുടെയും സമരപ്രഹസനം. ക്രമക്കേട്‌ കണ്ടെത്തിയതോടെ സാധ്യമായ എല്ലാ നടപടിയും നഗരസഭാ ഭരണസമിതി എടുത്തിരുന്നു. മറ്റു പ്രതികൾക്കായി അന്വേഷണവും ഊർജിതമാണ്‌. എന്നാൽ, ക്രമക്കേടുകൾ കണ്ടെത്തിയത്‌ തങ്ങളാണെന്നും ഭരണസമിതി ഒന്നും ചെയ്യുന്നില്ലെന്നും വരുത്താനാണ്‌ യുഡിഎഫ്‌–- ബിജെപി ശ്രമം.

ശ്രീകാര്യം, നേമം സോണൽ ഓഫീസുകളിലെ ക്രമക്കേടുകൾ ആദ്യം കണ്ടെത്തിയത്‌ നഗരസഭാ ഭരണസമിതിയാണ് എന്നിരിക്കെയാണ്‌ പ്രഹസനം.

നികുതി അടച്ച ഒരാൾക്കുപോലും പണം നഷ്ടമാകില്ലെന്ന്‌ നഗരസഭ വ്യക്തമാക്കിയിരുന്നു. നികുതി കുടിശ്ശിക ഉള്ളവരുടെ പട്ടിക പുറത്തിറക്കി അതിൽ പരാതിയുള്ളവർക്കായി അദാലത്ത് നടത്താനാണ് തീരുമാനം. വസ്‌തുതകൾ ഇതായിരിക്കെയാണ്‌ സമരാ​ഭാസം. കൗൺസിൽ യോഗത്തിനിടെ ഡെപ്യൂട്ടി മേയറെ ആക്രമിച്ചതിലുൾപ്പെടെ വിവിധ വിഷയത്തിൽ ജനവികാരം എതിരാണെന്ന തിരിച്ചറിവിലാണ്‌ സമരവുമായി ബിജെപി രം​ഗത്തെത്തിയത്‌. ബിജെപിയുടെ രാഷ്‌ട്രീയ മുതലെടുപ്പിന്‌ കൂട്ടുനിൽക്കുകയാണ്‌ യുഡിഎഫും. നഗരസഭയുടെ സുതാര്യമായ നടത്തിപ്പിനെയും വികസനത്തെയും അട്ടിമറിക്കാനാണ്‌ ഇരുകൂട്ടരുടെയും ശ്രമം. സമരം പൊളിഞ്ഞതോടെ അനിശ്ചിതകാല നിരാഹാരമെന്ന നാടകവുമായി എത്തിയിരിക്കുകയാണ്‌ ബിജെപി.

വികസനമാണ്‌  ലക്ഷ്യം: മേയർ

നഗരസഭയുടെ ലക്ഷ്യം വികസന പ്രവർത്തനമാണെന്ന്‌ മേയർ ആര്യ രാജേന്ദ്രൻ. ആ ലക്ഷ്യത്തിലേക്കാണ്‌ മുന്നോട്ട്‌ പോകുന്നത്‌. ബിജെപിയുടെയും -യുഡിഎഫിന്റെയും സമരം അതിനെ ബാധിക്കില്ല. സോണൽ ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട്‌ നഗരസഭ ചെയ്യാനുള്ളത്‌ എല്ലാം ചെയ്‌തു. പൊലീസാണ്‌ മറ്റു നടപടികൾ സ്വീകരിക്കേണ്ടത്. അന്വേഷണം നടക്കുകയാണ്‌. രണ്ട്‌ പ്രതികളെ അറസ്റ്റ്‌ ചെയ്‌തു–- മേയർ പറഞ്ഞു.

Comments
Spread the News
Exit mobile version