പൗരത്വ ഭേദഗതി നിയമത്തിൽ ഉരുണ്ട് കളിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ്സ് പ്രകടനപത്രികയുടെ പേജ് എട്ടിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും നൽകുന്ന മുഴുവൻ സംരക്ഷണത്തെക്കുറിച്ചും പറയുന്നുണ്ടെന്നും കഴിഞ്ഞ 10 കൊല്ലം ഭരണഘടന വ്യവസ്ഥകളെ ലംഘിച്ചുകൊണ്ടുണ്ടാക്കിയ എല്ലാ നിയമങ്ങളും തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് വിഡി സതീശന്റെ ദുർബല വാദം. ജിതിൻ ഗോപാലകൃഷ്‌ണന്റെ ഫെയ്‌സ്‌ബുക്ക് കുറിപ്പ്:
പൗരത്വ ഭേദഗതി നിയമത്തെപ്പറ്റി കോൺഗ്രസ്സ് പ്രകടന പത്രിക മൗനം പാലിച്ച വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഉരുണ്ടുകളിക്കുകയാണ്.
കോൺഗ്രസ്സ് പ്രകടനപത്രികയുടെ പേജ് എട്ടിൽ ഭാഷാ ന്യൂനപക്ഷങ്ങൾക്കും മതന്യൂനപക്ഷങ്ങൾക്കും നൽകുന്ന മുഴുവൻ സംരക്ഷണത്തെക്കുറിച്ചും പറയുന്നുണ്ടെന്നും കഴിഞ്ഞ 10 കൊല്ലം ഭരണഘടന വ്യവസ്ഥകളെ ലംഘിച്ചുകൊണ്ടുണ്ടാക്കിയ എല്ലാ നിയമങ്ങളും തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പറഞ്ഞിട്ടുണ്ടെന്നുമാണ് വിഡി സതീശന്റെ ദുർബല വാദം. രാഹുൽ ഗാന്ധി മുൻപ് ആസാമിൽ പോയി പൊതുയോഗം നടത്തി തങ്ങൾ അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്നും സതീശൻ വാദിക്കുന്നു.
സതീശന്റെ ന്യായങ്ങളിൽ വല്ല വസ്തുതയുമുണ്ടോ എന്ന് നമുക്ക് നോക്കാം.
* സതീശൻ പറയുന്ന ഒന്നാമത്തെ ന്യായം:
കോൺഗ്രസ്സ് പ്രകടന പത്രിക പേജ് 8 ൽ പറയുന്നത് ഇത്രയുമാണ്:
“We will respect and uphold the fundamental right to practice one’s faith and the rights guaranteed to religious minorities under Articles 15, 16, 25, 26, 28, 29, and 30 of the Constitution.”
ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16, 25, 26, 28, 29, 30 എന്നിവ പ്രകാരം മതന്യൂനപക്ഷങ്ങൾക്ക് ഉറപ്പുനൽകുന്ന അവകാശങ്ങളെയും വിശ്വാസങ്ങൾ പാലിക്കാനുള്ള മൗലികാവകാശത്തെയും മാനിക്കുകയും ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്നാണ് കോൺഗ്രസ്സ് പറയുന്നത്. നല്ലതു തന്നെ. എന്നാൽ ഈ പാരഗ്രാഫ് കൊണ്ട് പൗരത്വ ഭേദഗതി നിയമം ഉയർത്തുന്ന പ്രശ്നങ്ങളെ കോൺഗ്രസ്സ് അഭിസംബോധന ചെയ്യുന്നേയില്ല. പൗരത്വ ഭേദഗതി നിയമം പ്രധാനമായും ആർട്ടിക്കിൾ 14 ന്റെ ലംഘനമാണ്. ശ്രദ്ധിക്കേണ്ടത് സതീശൻ പറഞ്ഞ പാരഗ്രാഫിൽ ആർട്ടിക്കിൾ 14 ഇല്ല.
ആർട്ടിക്കിൾ 14 പറയുന്നത് ഇത്രയുമാണ്. “The State shall not deny to any person equality before the law or the equal protection of the laws within the territory of India”. അതായത്, ഇന്ത്യയിൽ ഏവർക്കും നിയമത്തിനു മുമ്പിൽ സമത്വമോ (equality before law) തുല്യമായ നിയമ സംരക്ഷണമോ (equal protection of laws) ഉറപ്പുവരുത്തും എന്നാണ് ആർട്ടിക്കിൾ 14 ന്റെ അന്തസത്ത. പൗരത്വം മതാധിഷ്ഠിതമാക്കുന്നതു വഴി ലംഘിക്കപ്പെടുന്ന ആർട്ടിക്കിൾ 14 നെക്കുറിച്ച് മിണ്ടാത്ത പാരഗ്രാഫ് ഉയർത്തിപ്പിടിച്ചാണ് സതീശൻ വളവളാ അടിക്കുന്നത്.
* സതീശൻ പറയുന്ന രണ്ടാമത്തെ ന്യായം:
കോൺഗ്രസ്സ് മാനിഫെസ്റ്റോയിൽ കഴിഞ്ഞ 10 കൊല്ലം ഭരണഘടന വ്യവസ്ഥകളെ ലംഘിച്ചുകൊണ്ട് ഉണ്ടാക്കിയ നിയമങ്ങൾ തങ്ങൾ അധികാരത്തിൽ വന്നാൽ റദ്ദാക്കുമെന്ന് പറയുന്ന ഭാഗമാണ് താഴെ:
“We promise that all anti-people laws passed by the BJP/NDA without proper parliamentary scrutiny and debate, especially those relating to workers, farmers, criminal justice, environment & forests and digital data protection, will be thoroughly reviewed and changed.” (പേജ് 22)
ഇതും നല്ലതു തന്നെ. ഇവിടെ പക്ഷേ പ്രധാനമായും തൊഴിലാളികൾ, കർഷകർ, ക്രിമിനൽ ജസ്റ്റിസ്, വനം-പരിസ്ഥിതി
ഡിജിറ്റൽ ഡാറ്റാ പ്രൊട്ടക്ഷൻ എന്നിവയിലെ നിയമനിർമ്മാണങ്ങൾ റദ്ദ് ചെയ്യുമെന്നാണ് പറഞ്ഞത്. അവിടെ പൗരത്വത്തെ മനഃപൂർവം മാറ്റി നിർത്തിയതായി കാണാം. മാനിഫെസ്റ്റോയിൽ പലയിടത്തും മറ്റു പല നിയമങ്ങളും പേരെടുത്ത് റദ്ദ് ചെയ്യുമെന്നു പറഞ്ഞ കോൺഗ്രസ്സിന് പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ചു മിണ്ടാൻ ഭയമാണ് എന്നത് പകൽപോലെ വ്യക്തമാണ്.
* ഇനി സതീശന്റെ മൂന്നാമത്തെ വാദം നോക്കാം:
രാഹുൽ ഗാന്ധി ആസ്സാമിൽ പോയി പബ്ലിക് മീറ്റിംഗ് നടത്തിയെന്നും കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ പൗരത്വ നിയമം റദ്ദാക്കുമെന്നും പറഞ്ഞിട്ടുണ്ട് എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. സംഭവം സത്യമാണ്. 2021ൽ ആസ്സാം നിയമസഭാ തെരഞ്ഞെടുപ്പ് കാലത്താണ് രാഹുൽ ഗാന്ധി ആസ്സാമിൽ പോയി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.
ഇവിടെയാണ് രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും കാപട്യം കൂടുതൽ പുറത്തുവരുന്നത്.
അത് പരിശോധിക്കാം.
ആസ്സാമിലെ സിഎഎ വിരുദ്ധ സമരത്തിലെ മുദ്രാവാക്യം ഇന്ത്യയുടെ മറ്റിടങ്ങളിൽ നിന്നും വ്യത്യസ്തമാണ്. “ഇന്ത്യക്ക് പുറത്തു നിന്ന് ആരും തന്നെ പൗരത്വത്തിലേക്ക് വരരുത്” എന്ന തികച്ചും കുടിയേറ്റ വിരുദ്ധമായ നിലപാടിനാണ് ആസ്സാമിലെ സിഎഎ വിരുദ്ധ സമരത്തിൽ പ്രാമുഖ്യം.അതായത് ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ഹിന്ദു, ക്രിസ്ത്യൻ, പാഴ്സി, ബുദ്ധ, ജൈന മത വിഭാഗക്കാരെയും പൗരത്വത്തിൽ നിന്ന് ഒഴിവാക്കണം എന്നാണ് ആവശ്യം. എൻആർസി വഴി പൗരത്വത്തിൽ നിന്നും പുറത്തായവ 19 ലക്ഷത്തിൽ ആരും തന്നെ ഇന്ത്യൻ പൗരത്വത്തിലേക്ക് തിരിച്ചു വരരുത് എന്ന നിലപാടിനാണ് അവിടെ മുൻതൂക്കം. ആസ്സാമിന്റെ സാംസ്കാരിക തനിമ കുടിയേറ്റക്കാർ നഷ്ടമാക്കുന്നു എന്ന പൊതുബോധമാണ് ഇവരെ നയിക്കുന്നത്. മുസ്ലിങ്ങൾക്ക് മാത്രമല്ല ആർക്കും പൗരത്വം നൽകരുത് എന്ന ആംഗിളിൽ നിന്നാണ് ആസ്സാമിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രധാനമായും പ്രതിഷേധമുയരുന്നത്. ചുരുക്കി പറഞ്ഞാൽ നമ്മളിവിടെ ഉയർത്തുന്ന മുസ്ലിം ന്യൂനപക്ഷ വിരുദ്ധമായ മാനമല്ല ആസ്സാമിൽ പ്രധാനമായും സിഎഎക്കുള്ളത്.
എൻആർസി വഴി പുറത്തു പോവേണ്ടിയിരുന്നവരിൽ മുസ്ലിം ഇതരരെ സിഎഎ വഴി പൗരത്വത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നു എന്നതിനാൽ ഈ നിയമം എതിർക്കപ്പെടണം എന്ന നിലപാടെടുത്താൽ ഒരിക്കലും മുസ്ലിം ന്യൂനപക്ഷത്തിനനുകൂലമായി സംസാരിക്കുന്നു എന്ന തോന്നലുണ്ടാവില്ലെന്ന കോൺഗ്രസ്സിന്റെ കാഞ്ഞബുദ്ധിയാണ് രാഹുലിനെ ആസ്സാമിൽ ഇറക്കിയതിന്റെ പിന്നിലെ രഹസ്യം. ആസാമിലെ കോൺഗ്രസ്സ് ഘടകകക്ഷിയായ അസം ജാതീയ പരിഷത്ത് നേതാക്കൾ തന്നെ കണ്ട് സിഎഎക്കെതിരെ നിവേദനം നൽകിയ വിവരമാണ് കോൺഗ്രസ്സ് പ്രസിഡന്റ് സിഎഎ വിഷയത്തിൽ പറഞ്ഞ ഏക കാര്യം എന്നും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. അതായത്, ആസ്സാമിന്റെ കോണ്ടക്സ്റ്റിൽ സിഎഎയെ എതിർക്കുന്നത് മൃദുഹിന്ദുത്വ പാർടിയായ കോൺഗ്രസ്സിന് “സെയ്ഫ്” ആണ്.
ഇനിയും ന്യായീകരിക്കാൻ സതീശൻ നല്ലപോലെ വിയർക്കും.