തിരുവനന്തപുരം : മുണ്ട് ചലഞ്ചിന് മികച്ച പ്രതികരണം. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ ചലഞ്ചിൽ പങ്കാളികളാകാൻ നഗരസഭയിൽ എത്തുന്നു. രണ്ട് ദിവസങ്ങളിലായി വിറ്റുപോയത് 2,06,838 രൂപയുടെ മുണ്ടുകൾ. നിർധന വിദ്യാർഥികൾക്ക് ലാപ് ടോപ്പും മൊബൈൽ ഫോണും നൽകാൻ തിരുവനന്തപുരം നഗരസഭ ആരംഭിച്ച പദ്ധതിയെ പിന്തുണച്ച് കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയനും തിരുവനന്തപുരം മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് അസോസിയേഷനുമാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്.
ലഭിച്ചതുകയിൽ 87735 രൂപ ഡിജിറ്റൽ പഠനോപകരണങ്ങൾ വാങ്ങാൻ നീക്കിവച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ കൈത്തറി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്കും സഹായം ലഭിക്കുംവിധമാണ് ചലഞ്ച് സംഘടിപ്പിച്ചിരിക്കുന്നത്. നടൻമാരായ സുധീർ കരമന, മനുവർമ്മ, കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ വ്യാഴാഴ്ച ചലഞ്ചിൽ പങ്കെടുത്തു. അടുത്ത ആഴ്ചവരെ മുണ്ട് ചലഞ്ച് ഉണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.
‘സ്മാർട്’ ആകാൻ മുണ്ടുടുത്ത് നഗരം

തിരുവനന്തപുരം നഗരസഭയിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംഘടനകൾ സംയുക്തമായി സംഘടിപ്പിച്ച മുണ്ട് ചലഞ്ചിൽ നടൻ സുധീർ കരമന മേയർ ആര്യ രാജേന്ദ്രനിൽ നിന്ന് മുണ്ട് വാങ്ങുന്നു.
Comments